let time decide..

let time decide..

Saturday, August 17, 2019

പാളങ്ങൾ

                        ഒരു കൈ അകലം.
                                എന്നാൽ
                         ഒരു കിനാവകലം!

Tuesday, July 16, 2019

മരണം എന്ന കുട്ടിക്കളി

മരണം വെറുമൊരു കുട്ടിക്കളിയാണ്.


ശ്വാസവും പ്രാണനും ഒളിച്ചു കളിയ്ക്കാൻ തുടങ്ങുന്നത് അന്നേരമാണ്.
കുളം കര എന്ന് കൃഷ്ണമണികൾ ചാടിത്തുള്ളി ആവേശം കൊള്ളും.

വയർ വീർപ്പിച്ചും ധമനീ ശാഖികളിൽ തൂങ്ങിയാടിയും ശ്ലേഷ്മങ്ങൾ ഉത്സവപ്പറമ്പിലെ ബലൂൺ കുട്ടി കുസൃതിയാകും.

ഒറ്റയ്ക്കാകും എന്ന് പേടിച്ചിട്ടാകും  ചില അലമ്പ് കോശങ്ങൾ കോലുമിട്ടായീം ഈമ്പി മറ്റുചിലവന്മാർക്കൊപ്പം തോളിൽ കൈയിട്ട് ഒരുമിച്ച് നടന്നുതുടങ്ങുന്നത്.

കള്ളമടി കാട്ടി പുതപ്പിലൊളിച്ച പനികുഞ്ഞുങ്ങളെ പോലെ ചില വിറയലുകൾ ദേഹം മൊത്തം തരിപ്പിക്കും.

മഷിത്തണ്ട് പൊട്ടിച്ച് സ്ളേറ്റക്ഷരങ്ങൾ മായ്ക്കുന്ന പോലെ സിരകളിൽ രക്തം ചൂട്, തുടിപ്പ് എന്നീ വാക്കുകൾ മായ്ച്ചു കളയും.



 നാലുമണി വെപ്രാളത്തിൽ പാഞ്ഞോടാൻ വെമ്പുന്ന കുതിപ്പ് പോലെ ഊർദ്ധ്വൻ അനന്തതയെ കാത്തുനിൽക്കും.

 ദേശീയഗാനത്തിന് അറ്റൻഷൻ കാക്കുന്നത് പോലെ മിടിപ്പുകൾ നിശ്ചലമാകും.

പതിയെ പതിയെ നുണഞ്ഞിട്ടും തീരാത്ത കല്ലുമുട്ടായി പോലെ ദേഹം പരുപരുത്തു കിടക്കും.

ജീവിതത്തിന്റെ മരണക്കളി കഴിഞ്ഞുള്ള വീടോട്ടമാണ് മരണം.

ഒരു പൂ ഞെട്ടറ്റ് വീഴുന്ന സുഖത്തോടെ, കുട്ടിത്തത്തോടെ ഒരാൾ മരിച്ചു വീഴുന്നതിനെക്കാൾ സുന്ദരമായ കാഴ്ച വേറെന്തുണ്ട്!?

05.07.19

..

നിനക്കറിയാമോ നിന്റെ കണ്ണീരു വറ്റിച്ചെടുത്ത ഉപ്പാണ് നിന്റെ ചിരിയിലെ രുചി എന്ന്?

രക്ത രന്ധ്രങ്ങളിൽ പടരുന്ന ഇരുമ്പുരസലാണ് ചിന്തകളിലെ അമ്ലമെന്ന്??

നെടുവീർപ്പിന്റെ ജീവവേഗമാണ് കൊടുങ്കാറ്റിന്റെ താളമെന്ന്???

പകുതിമയങ്ങുന്ന സ്വപ്ന സ്വത്വമാണ് കടലിന്റെ ആഴമെന്ന്????

കാഴ്ച വറ്റാത്ത കണ്ണിലെ മിന്നലാണ് ആകാശത്തിന്റെ അതിരെന്ന്?????


പേരിന്റെ അടയാളങ്ങൾ കനമില്ലാത്ത ഓർമകളിൽ പോലും ശേഷിപ്പിക്കാത്ത നിനക്ക് ഞാൻ എന്ത് തരാനാണ്?

സ്ഥിരം കാഴ്ചകൾ

നേരം വെളുത്ത് പുറത്തിറങ്ങിയാൽ കാണാം സ്ഥിരം കാഴ്ചകൾ. സ്ഥിരം ആളുകൾ.


പുറകിൽ വന്ന് ചൂളം വിളിച്ച് ശൃംഗാരമളക്കുന്ന ഒരുത്തനെ എന്നും കാണാം. തിരിഞ്ഞ് നോക്കിയാൽ പാറിയൊളിക്കും. നേരെ നിന്ന് കണ്ണിൽ നോക്കാൻ ധൈര്യമില്ലാത്ത കാറ്റ്.

പേടിത്തൊണ്ടൻ!!


നോട്ടത്തിൽ ഉച്ചച്ചൂട് കൊയ്യുന്ന വേറൊരുത്തനും സ്ഥിരമാണ്. വിയർപ്പിൽ കുതിരുന്ന ഞൊറിതുടിപ്പുകളെ കണ്ണ് കൊണ്ടുഴിഞ്ഞ് തീർക്കുന്ന അൽപ്പൻ ആകാശം.

വൃത്തികെട്ടവൻ!!


എന്നാലും ഇടയ്ക്കിടയ്ക്ക് കണ്ണ് തിരഞ്ഞു പോകുന്ന വേറൊരാളുണ്ട്.
ദിശ തെറ്റിപ്പോകുന്ന ചില മൗനങ്ങൾ പ്രണയം ഇറ്റിച്ചു കൊണ്ട് തരും മൂപ്പര്.
ആരും കാണാതെ കവിളിൽ വന്നൊരുമ്മ തന്നോടിപ്പോകും. നാണം കൊണ്ട് ദേഹം പുഷ്പിപ്പിക്കുന്ന മഴക്കാമുകൻ.

കള്ളൻ!!!


പകുതി വിരിഞ്ഞ ഇങ്ങനെയുള്ള തോന്നലുകളിൽ നിന്ന് ഇല ഉണർന്നത് നരച്ച രോമങ്ങളുള്ള വയസ്സൻ വെയിൽ ബലിഷ്ഠമായ പേശികൾക്കുള്ളിൽ അവളെ ഞെരുക്കിയെടുത്ത് പ്രകാശ സംശ്ലേഷണം ചെയ്തപ്പോളാണ്.

മൂപ്പെത്താതെ പ്രസവിച്ച ഒരു പിഞ്ചു കായ ഇന്നും ഒരു ചോദ്യം പോലെ എല്ലാവരെയും നോക്കി ചിരിക്കാറുണ്ടത്രേ!!