let time decide..

let time decide..

Wednesday, December 30, 2015

ഒറ്റയ്ക്കായപ്പോഴാണ്..!!

ഒറ്റയ്ക്കായപ്പോഴാണ് ഉള്ളിൽ കനല് പൂത്ത മൗനം പെരുകിപ്പെരുകി ചെവി പൊട്ടിച്ചത്.





ഒറ്റയ്ക്കായപ്പോഴാണ് പകുതി കണ്ട സ്വപ്നത്തിന്റെ ബാക്കി തികട്ടിത്തികട്ടി ഉറക്കം ഛർദ്ദിച്ചത്.




ഒറ്റയ്ക്കായപ്പോഴാണ് ശൂന്യതയിൽ പണ്ടെങ്ങോ അടക്കിയ പ്രണയം മണ്ണുമാന്തി പുറത്ത് വന്ന് പൊട്ടിപ്പൊട്ടി കണ്ണീരു പെയ്തത് .



ഒറ്റയ്ക്കായപ്പോഴാണ് ഉരുകിയൊലിച്ച ഏകാന്തങ്ങൾ ചിന്തകളിലിറ്റിയിറ്റി വേദനയുറഞ്ഞത് .



ഒറ്റയ്ക്കായപ്പോഴാണ്       ' നാം' എന്ന ഒഴുകുന്ന കവിതയെ വെട്ടി വെട്ടി ചുരുക്കിച്ചുരുക്കി 'ഞാൻ' എന്നും 'നീ' എന്നും പിരിച്ചെഴുതിയത്.

Tuesday, December 15, 2015

എന്റെ നരച്ച ആകാശങ്ങളിൽ നിന്ന് നിന്റെ നീലിച്ച കടലാഴങ്ങളിലേക്ക് ഒരു ചുംബനത്തിന്റെ ദൂരം.

എന്റെ ഓർമ്മകളുറയുന്ന ജൈവശൈത്യങ്ങളിൽ നിന്ന് നിന്റെ ഉള്ളു കത്തുന്ന മിന്നൽക്കതിരുകളിലേക്ക് ഒരു ചുടു ശ്വാസത്തിന്റെ നേരം.

എന്റെ കനമില്ലാതാകുന്ന മിടിപ്പുകളിൽ നിന്ന് നിന്റെ നിതാന്തമായ മൗനത്തിലേക്ക് ഇനി..........
വിരസമായ ആകാശത്ത് ഇരുട്ടിന്റെ കണക്കെടുക്കുമ്പോഴാണ് വെളിച്ചം ചിതറിത്തെറിപ്പിച്ച ഒറ്റ നക്ഷത്രത്തെ കണ്ടത്.

ജീവൻ പ്രസരിപ്പിച്ച് ചിരിക്കുന്നു അത്.

കാണാൻ രസമാണ്.




ഉൺമയുടെ തീരത്ത് അറിവിന്റെ നഗ്നത തണുത്തുറയുമ്പോഴാണ് നാഡീ തുരുത്തുകളിൽ വേദന കുത്തുന്ന ഒറ്റ ത്തുമ്പി ചിറക് കുടഞ്ഞത്.

അക്ഷരങ്ങളിൽ പരാഗണം നടത്തി കവിത പ്രസവിക്കുന്നു അത്.


അറിയാൻ സുഖമാണ്.


അശാന്തിയുടെ തോട്ടത്തിൽ സങ്കടത്തിന്റെ വിളവെടുക്കാൻ കൈവിറയ്ക്കുമ്പോഴാണ് കണ്ണീരു പെയ്ത മഴ ഒന്നായ് വലിച്ചെടുക്കുന്ന ഒറ്റ മരത്തെ നനഞ്ഞത്.


കണ്ണിൽ ഒരു കടൽ ഉറയാതെ നിർത്തി സ്നേഹം ഉച്ഛ്വസിയ്ക്കുന്നു അത്.


നോക്കി നിൽക്കാൻ ആരാധനയാണ്.
രസക്കോട്ടകളുള്ള നാവിന്റെ വാതിൽ അരക്കിട്ട് മുദ്രവെച്ചത് വ്യവസ്ഥാപിത രുചികളിൽ തുപ്പൽ തൊട്ട് അശുദ്ധിയാക്കിയതിനാണ്.


വിലയില്ലാത്ത ഇരുട്ടിലെ കാഴ്ചയ്ക്കു പകരം വെളിച്ചത്തിന്റെ ഊടുവഴിയിലേക്ക് ഒന്നു പാളിയതിനാണ് കണ്ണുകൾ ലേലത്തിന് വെച്ച് വിറ്റത്.


മൂക്കിനെ അറസ്റ്റ് ചെയ്തത് വിയർപ്പ് നിർത്തിക്കുഴച്ച പച്ചമണ്ണിന്റെ ശൗര്യം മണത്തതിനാണ്.


എതിർക്കുന്ന ശബ്ദങ്ങൾ പൊങ്ങാതിരിക്കാനും ചങ്കൂറ്റത്തിന്റെ അലർച്ച കേൾക്കാതിരിക്കാനുമാണ് ചെവികളേയും സ്വരങ്ങളേയും ജയിലിലടച്ചത്.



 ചിന്തകളെ സദാചാരം കൊണ്ട് ഞെക്കിക്കൊന്നത് പൊതു ഇടങ്ങളിൽ അക്ഷരങ്ങളെ ചുംബിച്ചതിനാണ്.







വിപ്ലവം നിശ്ശബ്ദവും നിരന്തരവും ആണെന്ന് , പക്ഷേ,  അവർക്കറിയില്ല.

Tuesday, October 27, 2015

നീ വഴിയൊഴിഞ്ഞ നഗരം.
ഇടവഴികളിൽ കാലൊച്ചകൾ മിടിയ്ക്കുന്നത് നിനക്കൊപ്പം നടക്കാനാണ്

നീ നിറമൊഴിഞ്ഞ ചിത്രം.
ഞരമ്പുകളിൽ മഷി നിറയുന്നത് നിന്നെ വരയ്ക്കാനാണ്.

നീ ദിശയൊഴിഞ്ഞ കടൽ.
കണ്ണിൽ നക്ഷത്രങ്ങൾ കത്തുന്നത് നിന്നെ കാണാനാണ്.

നീ വാക്കൊഴിഞ്ഞ മൗനം.
ചുണ്ടിൽ പ്രണയം കിനിയുന്നത് നിന്നെ ചുംബിക്കാനാണ്.

Thursday, October 22, 2015

ചില ചിന്തകൾ ഗുഹാ ചിത്രങ്ങൾ പോലെയാണ്.
വരണ്ടു കോറിയ ചരിത്ര രേഖകൾ പോലെ അത് തലച്ചോറിൽ അക്ഷാംശങ്ങൾ അളക്കും.

ഉപ്പുറവ കിനിയുന്ന കരിങ്കൽ ചീളുകളിലെ അക്ഷരങ്ങൾ പോലെ അത് പതുങ്ങിയൊളിക്കും.

ഉറഞ്ഞ് കിടക്കുന്ന ഭാഷാന്തരങ്ങളിൽ നിന്നുയിർക്കുന്ന ആദി ലിഖിതങ്ങൾ പോലെ അത് മൗനത്തിന്റെ വിളവെടുക്കും.

സഞ്ചാരികളുടെ കണ്ണാടിച്ചില്ലുകളിൽ നാനാർത്ഥങ്ങളായി ഒടുങ്ങുന്ന പോലെ അകാലത്തിൽ ചിന്തകൾ ചിതലുമ്മ വെയ്ക്കും.

Tuesday, October 6, 2015

ഇന്ന് രാവിലെ തുsങ്ങിയതാണ്.


ഉറക്കമുണർന്നപ്പോൾ ഒപ്പം തികട്ടി വന്നു ഇന്നലെ തിന്നു മറന്ന ഒരു സ്വപ്നത്തിന്റെ ബാക്കി .


ഇപ്പോഴുമുണ്ട്‌ തലച്ചോറിൽ അതിന്റെ കടന്നൽപ്പെരുക്കം.



എനിക്കോർമ്മയുണ്ട് -


ഇന്നലെ രാത്രി ബോധത്തിന്റെ ആകാശ മിഠായിയുടെ മദം ആയിരുന്നു അതിന്റെ രുചി.

പിന്നെ എപ്പോഴോ ആണ് ഇന്ദ്രിയങ്ങളിൽ കണ്ണ് പൊത്തി കാഴ്ചയിൽ അത് ഇരുട്ട് വിളമ്പിയത്.


സുഖവും ദുഖവും സമവാക്യങ്ങൾ തെറ്റിക്കാതെ ചേർത്ത് കുഴച്ചത്.


പകുതി വെന്ത വേദനകളിൽ രസമുകുളങ്ങൾ ചേർത്തത്.


ചിന്തകൾ ദഹിക്കുന്ന ജഠരാഗ്നിച്ചൂടിൽ ഉള്ള് പൊള്ളി പുറത്തേക്ക് തികട്ടിയപ്പോഴാണ് ഉറക്കത്തിന്റെ രാത്രികളിൽ ഞാൻ ഒറ്റയായിപ്പോയത്.
ഉരഞ്ഞ് തീർന്നിട്ടും
പൊടിഞ്ഞ് വിളർത്തിട്ടും
തിരയൊടുങ്ങിയ കറുപ്പിന്റെ കടലിൽ ഉന്തിയുന്തി തുഴഞ്ഞ അക്ഷരപ്പെയ്ത്തുണ്ടല്ലോ!
ഒരു ചാൺ കനത്തിൽ പെയ്ത വെള്ളി നിറമുള്ള കവിത.

ഓരോ ചോക്കും കാൽപനികനായ രക്തസാക്ഷിയാണ്.
ചിന്ത മോഷ്ടിച്ചതിന് കവിയും
പ്രണയം മോഷ്ടിച്ചതിന് കാമുകനും
സ്വപ്നം മോഷ്ടിച്ചതിന് കുട്ടിയും

അതിനാൽ കുറ്റക്കാരാണെന്ന് വിധിച്ചിരിക്കുന്നു.

Monday, September 21, 2015

നിഴലുകളില്ലാത്ത നിനക്ക് തരാൻ വെളിച്ചം കൊണ്ടൊരു വീടുണ്ടാക്കണം.
വഴികൾ തെളിയാത്ത അതിലേക്ക് പോകാൻ സ്വപ്നം പകുത്തൊരു വഴി വെട്ടണം.

ഉള്ളിൽ ഉഷ്ണം കരളു പൊള്ളിക്കുമ്പോൾ മഴ കൊണ്ടൊരു മേലാപ്പ് തീർക്കണം.
ചിതലു കുത്തുന്ന നിമിഷങ്ങൾ കാക്കാൻ പച്ചിരുമ്പ് കൊണ്ടൊരു വാതിലും വേണം.

ഒടുവിൽ നിന്റെ പ്രണയം തീണ്ടി നീലിച്ച തുളസിയ്ക്ക് ചാർത്താൻ എന്റെ അസ്ഥികൾ കൊണ്ടൊരു തറക്കാവൽ പണിയണം.

Sunday, September 20, 2015

ദേവദാസ് സര്‍ ന്..

നിതാന്തമായി നിറഞ്ഞു പരന്നൊഴുകുന്ന സ്നേഹമാകുന്നതിന്‌.

നിർമ്മലമായി ഹൃദയം കൊണ്ട്‌ ചിരിക്കുന്നതിന്‌.

സന്തോഷം പങ്കിട്ടു ചിരിക്കാനും സങ്കടം വീതിച്ച്‌ കരയാനും ഒരു അപ്പൂപ്പൻ മേഘമായ്‌ തണൽ കാവലാകുന്നതിന്‌.

മണ്ണിൽ മനസ്സ്‌ നിർത്തി മുകളിലോട്ടു നോക്കുന്ന നിഷ്കളങ്കതയാകുന്നതിന്‌.

അറിയാത്ത വഴികളിൽ കണ്ണിടറുമ്പോൾ സാരഥ്യമാകുന്നതിന്‌.

വിശക്കുന്ന ഇന്ദ്രിയങ്ങൾക്ക്‌ രസമുകുളമാകുന്നതിന്‌.

മൗനത്തിലൂടെ വാചാലമായ വാക്കാകുന്നതിന്‌.




നന്ദി ഹൃദയത്തിൽ സൂക്ഷിക്കാനുള്ളതാണ്‌.
പുഴുക്കുത്തേറ്റ  ചിന്തകൾക്ക്മേൽ
ഉരുകിയിറ്റുന്ന
വേദന.

കാമം ചുരത്തുന്ന ചുണ്ടിൽ നിന്ന്
ഇറങ്ങിയോടുന്ന വാക്ക്.

നിഴലുറക്കത്തിന്റെ ഇടയ്ക്കെങ്ങോവച്ച് തിരിഞ്ഞുനോക്കാതിറങ്ങിപ്പോവുന്ന സ്വപ്നത്തുണ്ട്.

രാത്രിയിൽ, ചെമ്മണ്ണുപാതയിലൂടെ അറ്റമില്ലാതെ പായുന്ന ഒറ്റയാൻ പ്രാന്ത്.

നട്ടെല്ല് വളച്ചു വളച്ച് പൊട്ടിയൊലിച്ച കറുത്ത ലാവ.

ഉഷ്ണമാപിനി മേയുന്ന തലച്ചോറ്.


ഇരുട്ടുരച്ചുരച്ച് വെട്ടം തെളിയ്ക്കാൻ കണ്ണുകെട്ടിയിറങ്ങിയ "ഞാൻ.. "

എട്ടുകാലി

എട്ട് ദിശകളിലും വേര് നീട്ടിത്തൊട്ട്
വെള്ളിനൂല് കൊണ്ട് കവിതകൾ കോർത്ത്
ജനിയുടെ പേടകത്തിൽ മൃതിയുടെ മണം പൊതിഞ്ഞ് പേറി
കുളിമുറിയുടെ കിഴക്കേ മൂലയ്ക്ക് വിഷമിറ്റുന്ന ചിരിയിൽ പേടിയുടെ വിളവെടുത്ത നീ ഉണ്ടല്ലോ,

നീ കൈപ്പിടിയിലാക്കിയത് എന്റെ ഒരു മുഴുവൻ ബാല്യമാണ്.


അതെ. എട്ടുകാലി ഒരു ചെറ്റയാണ്.
ഏകാന്തതയിൽ കരളു വെന്ത്

നിശ്ശബ്ദതയിൽ ചിന്തയുറഞ്ഞ്

നിശ്ചലതയിൽ കണ്ണീരു കൊയ്ത്

വേദനയിൽ വെയിലു കുത്തി


മഴയിൽ കണ്ണീരിന്റെ മുഖം വരയ്ക്കുന്ന മരണ മാകണം എനിക്കിനി .

സുഗന്ധം ഒരു രാജ്യമായി സ്വന്തമുണ്ടായിട്ടും വിയർപ്പ് കനക്കുന്ന തൊലിയിടങ്ങളിൽ ശ്വാസം പകർന്നുമ്മ വെച്ച് രക്തസാക്ഷിയാകുന്ന നിനക്ക്.

Friday, September 4, 2015

കടൽ എന്നോട് പറയുന്നത്:-



പതച്ചലയ്ക്കുന്ന അഹന്ത മണൽക്കുരുക്കിൽ പിടഞ്ഞ് ചാകും..

ചുംബിച്ച് വലിക്കുന്ന ഉന്മാദം നിമിഷസ്വർഗങ്ങളെ വേട്ടയാടും..

കാറ്റിൻ കനിവിൽ കനവു തേടുന്നവർ ചക്രവാളം ചുകപ്പിക്കും..

തിരയൊടുങ്ങി പ്രശാന്തമാകുമ്പോൾ
കടലാഴങ്ങളിൽ
മൗനം മരണത്തെ  ഭോഗിക്കും.

Tuesday, August 25, 2015

മാംസത്തുണ്ട് പറിച്ചു മാറ്റുന്ന കശാപ്പുകാരന്‍റെ ചിരി.
നഗ്നത കൊണ്ട് നാണം മറയ്ക്കുന്ന വേശ്യയുടെ ഹൃദയം.
KFC യില്‍ നിന്നും ശീതീകരിച്ച ഇരുണ്ട മുറികളിലേക്ക് ശീല്ക്കാരങ്ങളോടെ പ്രണയം നടക്കുന്ന വഴി.
വിശപ്പ് മുറുക്കിയുടുത്തവന്‍റെ വിയര്‍പ്പിന്‍റെ ഉപ്പ്.
അന്തസ്സിന്‍റെ കൊട്ടാരങ്ങള്‍ പണിയിക്കുന്ന അല്പന്‍റെ സ്വപ്നം.

പല്ലില്ലാത്ത മോണ കാട്ടി മുഴുക്കെ  ചിരിക്കുന്ന ഒറ്റ ഗാന്ധിക്ക് ഇതെത്ര നിറം തേഞ്ഞ പേരുകള്‍!!
അക്ഷരങ്ങൾ പരാഗണം നടത്തിയ കവിത.
കരിംപച്ചയിൽ ജപം കൊണ്ട് ജീവിതം തുന്നുന്ന തുളസി.
നൊന്ത് നൊന്ത്
ആകുലതകള്‍ ചുകക്കുന്ന ചെമ്പരത്തി.
നനഞ്ഞ മണ്ണിൽ
നിറഞ്ഞു പൂത്തൊരു നന്ത്യാർ വട്ടം.
നീയാണ്
പകൽച്ചൂരും രാച്ചൂടും..
രാത്രിയമർന്ന് വെയിലു കത്തുമ്പൊ
കിനാവ് വിതയ്ക്കുന്നവൾ..
നിനക്കായാണ് ആകാശങ്ങൾ പൂക്കുന്നത്..
നിനക്കായാണ്
മണ്ണ് നിഴലുകൾ
വരയ്ക്കുന്നത്..
അശാന്തി പർവങ്ങളിൽ ആശുപത്രി മണക്കുമ്പോൾ
വേദന വേതാളമായി ചുമലിൽ കഥ മെനയുമ്പോൾ
പങ്കുവെക്കപ്പെടാത്ത ആകുലതകൾ ബോധ മണ്ഡലങ്ങളിൽ ചുഴിഞ്ഞ് കയറുമ്പോൾ

ദുര പോയി നര വന്നു ആലംബങ്ങൾ ഇല്ലാത്ത ഒറ്റത്തൂണായി വിറയ്ക്കുമ്പോൾ

ഒരു ശ്വാസത്തിൽ നിന്നും അടുത്ത  ശ്വാസം വരെയുള്ള ഏകകങ്ങൾ കാണാതാകുമ്പോൾ


അരൂപികളുടെ സാമ്രാജ്യത്തിൽ എനിക്കൊരിടം ഉണ്ടാകുന്നത് അപ്പോളാണ്.
നിറമില്ലാത്ത പൂക്കാലങ്ങൾ ഉള്ള ചിന്തയിൽ നനയുന്ന വെയിൽതളിരിന്റെ സെൽഫി ആണെനിക്ക് ഇന്നോണം.
ഒറ്റയിൽ നിന്നു പെരുപ്പിന്റെ വന്യതയിലേക്ക്  നീ പെയ്തു പെയ്തു നിറയുമ്പോൾ..
ചിതറി തെറിച്ച സ്വപ്നങ്ങൾ ഒലിച്ചൊലിച്ച്‌ നിന്റെ വിരല്‍ രേഖയുള്ള  തീരങ്ങളിൽ ചെന്ന് കയറുമ്പോൾ..
നനഞ്ഞുറ്റിയ ചിറകിലെ  മൗനം കുടഞ്ഞെറിയുമ്പോൾ..



അപ്പോൾ..

അപ്പോൾ മാത്രം
നിന്നോട്‌ ഞാൻ പറയും.

ആത്മാവിൽ നിറഞ്ഞ വലിയൊരു കടൽ നിന്റെ ആഴങ്ങളെ കാത്ത്‌ വറ്റാതെ കിടപ്പുണ്ടെന്ന്.....

നിന്നെ കാത്തു കാത്തു നിന്ന് ഇടയ്ക്കെങ്ങോ നിലച്ചുപോയ ഒരു പെയ്ത്തുകാലമുണ്ടെന്ന്...

നിഴലുകളുടെ ഇരുട്ടിൽ വെളിച്ചം സൂര്യായനം തേടുന്നുവെന്ന്‍...
എന്നെ കാണ്മാനില്ല.
പതിവായി ചെന്നിരിക്കാറുള്ള അക്ഷരങ്ങളുടെ തീരത്ത് നിഴൽ പോലും ഇല്ല.
കരളിലെ  ഇരുട്ടിൽ കോറി വെച്ച സ്വപ്‌നങ്ങളി ലേക്ക്   മുന്പ്‌ എങ്ങോ നടന്നു ചെന്നതിന്റെ കാലടി ശേഷിപ്പുകൾ മാത്രം.
സ്നേഹം വീര്യമുള്ള ലഹരിയാക്കി പെയ്ത മഴ നനഞ്ഞിട്ടില്ല.
ഒരു സെൽഫീ യിൽ പോലും ബിംബങ്ങളുടെ പ്രസരണം അല്ലാതെ എനിക്കെന്നെ കണ്ടുകിട്ടിയില്ല.
ഞാൻ...


നിന്റെ കണ്ണുകളിലെ കടലാഴങ്ങളിൽ നീ ഒളിപ്പിച്ചു വെച്ച ആർദ്രത.

നിന്റെ നിസ്സീമമായ നയനാകാശങ്ങളിൽ നീ കൊളുത്തിയിട്ട സൂര്യശില.

നിന്റെ  സ്നേഹപ്രകാശമിഴിച്ചാറലിൽ ഉള്ളു കുളിരുന്ന നിസംഗത.

നിന്റെ കണ്ണിന്റെ കണ്ണിൽ മുളപൊട്ടി വിടരുന്ന ജീവബിന്ദു.
ഉണ്ടെനിക്കിന്നോരോണം
കണ്ടെടുക്കാം പഴയ കാലം

പൂവിലും പുല്ലിലും
മന്ദസ്മിതം ചൊരിയും
ചിങ്ങപ്പുലരി തൻ താളം.

കർക്കിടകക്കാറു പെയ്തിട്ടൊഴിഞ്ഞ നൽ
പൊന്നു തൂകുന്നൊരാകാശം.
കാരുണ്യമായ് കവിത പൂക്കുന്ന പാടത്തിൽ
നെല്ക്കതിരിൻ തൂവസന്തം.
വേലിക്കെട്ടിനു പുറത്തേക്ക് അടിച്ച് അകറ്റുമ്പോൾ ആണ് പ്രണയത്തിനു ചിറകുകൾ മുളയ്ക്കുക.

രാകി മിനുക്കിയ സംവേദങ്ങളിൽ വാക്ക് കൊള്ളുമ്പോൾ ആണ് ഹൃദയം മുറിഞ്ഞ് ചോര ചിന്തുക.

എന്റെ ഇലകളിൽ വെയിലു തുന്നുമ്പോൾ ആണ് നിന്നെ നനയാതെ എന്നിൽ നിറയ്ക്കാൻ ആകുക.
ഹൃദയം പൊളിഞ്ഞു കീറി പൊള്ളിച്ച് ഒലിച്ചിറങ്ങിയ നിറമില്ലാത്ത മഴയ്ക്ക് ആണ്‍ ചൂര്.

കണ്ണിലെ ആകാശാഴങ്ങളിൽ ഉറവ പൊട്ടിയ ഇന്ദ്രിയ വിശുദ്ധിക്ക് പെണ്‍ചൂര്.

ശെരിക്കും കണ്ണീരിന്റെ മണം എന്താ??
ഇന്നലെ രാത്രി എന്റെ ചിന്ത പിഴച്ചു പെറ്റു.
സൃഷ്ടിയുടെ സ്പന്ദങ്ങളോ വേദനയുടെ ദൈന്യതയോ ഒന്നുമില്ലാതെ ഒരു സുഖ പ്രസവം.
കൈ കൂട്ടി തിരുമ്മി ഇറുക്കി പിടിച്ച ബീഡിപ്പുക ഊതാൻ ഒരു അച്ഛൻ ആകണം എനിക്കിനി.
വിശപ്പിന്റെ രസനകളിൽ ആശയങ്ങൾ ചുരത്തുന്ന ഒരമ്മ ആകണം.
കരച്ചിലിൽ വേവുന്ന പിഞ്ചു സ്വപ്‌നങ്ങൾ ശബ്ദമുണ്ടാക്കുമ്പോൾ ചെവിയോരം ചേർത്ത് നിർത്തി എനിക്ക് അതിനൊരു പേരിടണം.



          "കവിത."
നീ നീയും ഞാൻ ഞാനും എന്ന ഉടമ്പടി അന്ഗീകരിക്കപ്പെട്ടിട്ടും നിന്നിലെ ഞാനും എന്നിൽ നീയും എന്തിനാണ് divorce നു joint petition കൊടുക്കുന്നത് ?
ചില മത്സരങ്ങൾ തോല്ക്കാൻ ഉള്ളതാണ്.
പട വെട്ടി വെട്ടി ദിശ മുറിഞ്ഞ് വെറുക്കപ്പെട്ടവൻ ആകും ചിലപ്പോൾ.
തോൽവിയുടെ മദ്യക്കുപ്പികളിൽ ഈച്ചകൾ നൃത്തം ചെയ്യും.
വെളിച്ചത്തിന്റെ നേർത്ത സൂര്യ രേഖകളെ ഇരുട്ടിന്റെ വെള്ളപ്പൊക്കം ഒലിപ്പിച്ചു കളയും.


ജയിച്ചവന്റെ വിയർപ്പ്തുള്ളികൾ തോറ്റവന്റെ രണ്ടു തുള്ളി ശ്ലേഷ്മ ദ്രവത്തിൽ മങ്ങും.
ഊതിപ്പെരുപ്പിച്ച കുമിളകൾ ഒടുവിലായവന്റെ ആത്മരതിയിൽ ഖനനം ചെയ്യുന്ന സ്ഖലന സ്വപ്നങ്ങളിൽ ചിതറി തെറിക്കും.
ആയിരം തൊണ്ട കുഴികളിൽ വിളയിചെടുക്കുന്ന ജയത്തിന്റെ വിപ്ലവം ഒഴിഞ്ഞ്പോയവന്റെ ശ്വാസത്തിൽ അലിഞ്ഞു പോകും.

ചില മത്സരങ്ങൾ ജയിക്കാൻ ഉള്ളതല്ല.
ചില നോട്ടങ്ങൾ തിരിച്ച് അറിയാനുള്ളതും.

ചില ചോദ്യങ്ങള്‍.

തിരയോട്-
 "തിരഞ്ഞിട്ടും തിരഞ്ഞിട്ടും കിട്ടാത്ത എന്ത് സ്വപ്നമാണ് നീ കരയ്ക്കുള്ളിൽ ഒളിപ്പിച്ച് വെയ്ക്കുന്നത് ??"

ഭൂമിയോട്-
" എറിഞ്ഞിട്ടും എറിഞ്ഞിട്ടും കുത്തി കുതിച്ചിട്ടും നീ എന്തിനാണ് എന്നെ നിന്നിലേക്ക്‌ തന്നെ വലിയ്ക്കുന്നത് ?"

മരത്തിനോട്-
" മഴ നരച്ചിട്ടും പുഴ മെലിഞ്ഞിട്ടും നീ എന്തിനാണ് പെയ്തു കൊണ്ടേ ഇരിക്കുന്നത് ?"

കണ്ണാടിയോട് -
" നിന്നിൽ തട്ടി തെറിക്കുന്ന എന്നെ അത്രയ്ക്ക് ഇഷ്ടമായിട്ടാണോ എന്നെ കാണുമ്പോൾ നീ തിരിഞ്ഞു നടക്കാത്തത് ?"

ക്ലോക്കിനോട് -
" ഓടിയിട്ടും ഓടിയിട്ടും എന്തേ ഒന്നിനും നിനക്ക് സമയമില്ലാതായത് ?

"പുഴയോട്-
" മഴയുടെ കുഞ്ഞുങ്ങളെ ആഴത്തിൽ ഒളിപ്പിച്ച്ചിട്ടും നീ എന്തിനാണ് കടലിനു അവയെ ഒറ്റുന്നത്?"