let time decide..

let time decide..

Thursday, October 27, 2016

ഹത്യ

കടലില്‍ പോയി ഉപ്പു കുറുക്കി പ്രണയം കൊണ്ട് നീലിച്ച  കാമുകനെ കാണാന്‍ ആകാത്തത് കൊണ്ടാണ് ഓരോ പുഴയും തന്‍റെ  അവസാന തുള്ളി ജീവസ്സും പ്ലാസ്റ്റിക്‌ കുപ്പികളില്‍ അടക്കം ചെയ്ത് ആത്മഹത്യ ചെയുന്നത്.

പട്ടാളക്കാരൻ എപ്പോളും ഒരു ബഹുവ്രീഹി സമാസമാണ്.

തോക്കിന്റെ കുഴൽവട്ടത്തിന് അപ്പുറം വെളിച്ചം നിലാവ് കൊണ്ടളക്കുന്നവൻ ആരോ അവൻ.

അമ്മയുടെ ദൈന്യത പുരട്ടിയ ഏകാന്തങ്ങളെ ഓർമയിൽ പൂട്ടിയിട്ടവനാരോ അവൻ.

സ്വപ്നം പകുത്തവളെ കണ്ണീർക്കെട്ടിൽ ഉന്തിയിട്ട് കരയിൽ ബാക്കിയാകുന്നവനാരോ അവൻ.

തണുത്ത് വിറച്ച മരണത്തെ മാറത്തെ കമ്പിളിച്ചൂടിൽ കാക്കുന്നവനാരോ അവൻ.

വെറുപ്പ് പുകയുന്ന താഴ്‌വരകളിൽ സഹനം കൊണ്ട് ഉണ്മ പാകിയവനാരോ അവൻ.

ഊർജ്ജ സിരകളിൽ പടർന്ന ആത്മവീര്യം കൊണ്ട് ഉരുക്കു നെഞ്ച് പണിഞ്ഞവനാരോ അവൻ.

അനേക കോടി ചോദ്യ ചിഹ്നങ്ങൾക്കും ഏറെ മേലെ

തെളിഞ്ഞു കത്തുന്ന ഒരു വലിയ ആശ്ചര്യ ചിഹ്നം ആകുന്നവനാരോ അവൻ.

ഒരു റിട്ടയേർഡ് പോലീസുകാരന്റെ മരണപത്രം വായിക്കുമ്പോൾ.



1.

തിരിഞ്ഞൊന്നു പാളി നോക്കുമ്പോൾ രക്തം തണുപ്പിക്കുന്ന, അസ്ഥികൾ പൂക്കുന്ന കാഴ്ചകളേറെയാണ്.

 ഇല്ലാത്ത കൊമ്പ് പിരിച്ച് മീശയിൽ സ്ഥൈര്യം പുലർത്തി ശരീരത്തിനോട് ഒട്ടിയ കാക്കി നിറം.

മാല മോഷ്ടിച്ചവന്റെ വേഗമളക്കാൻ ഒപ്പമോടി ഒരുമിച്ച് നിന്ന കിതപ്പ്.

ചില വമ്പൻ സ്രാവുകൾ നീന്തിക്കയറുമ്പോൾ തുഴയെറിയരുതെന്നു മനസ്സിലാക്കിയതിനു പച്ച രക്തം ചിതറിച്ച നോട്ടുകളുടെ പോക്കറ്റിലേക്കുള്ള മടക്കം.

ഒളിക്യാമറ, ബലാൽസംഗം,പീഢനം എന്നിവ മഹസ്സർ കഥകളിൽ വ്യഭിചരിക്കുന്നതിന് മുൻപേ ഒറ്റയ്ക്കൊന്നായി പ്രാപിച്ച് നിർവൃതിയിലേക്കുള്ള ആകാശപ്പറക്കൽ.

നിരപരാധികളുടെ കുത്തിന് പിടിച്ച് പിരിച്ചെടുത്ത വീര്യം പതഞ്ഞ് പൊങ്ങുന്ന ലഹരിക്കുതിപ്പുകൾ.

ആത്മഹത്യ ചെയ്തുപേക്ഷിച്ച് പോയ ഉടലുകളിൽ ജീവൻ വന്ന് തുറിച്ചു നോക്കുമെന്ന് ആത്മാർത്ഥമായി പേടിച്ച മിന്നലിരവുകൾ.


സമയ ബോധമില്ലാത്ത തീവണ്ടി അമ്പത്താറ് ചുവന്ന അക്ഷരങ്ങളാക്കി കുടഞ്ഞെറിഞ്ഞ പ്രണയാദ്വൈതങ്ങൾ.



ഒരു പോലീസുകാരനായിരിക്കാൻ അത്ര എളുപ്പമായിരുന്നില്ല.


2.


യൂണിഫോം അഴിച്ച് വെയ്ക്കേണ്ടുന്ന പോലീസുകാരനും കഴുത്തറുത്തു മാറ്റുന്ന അറവുകാളയും കിടന്ന് പിടയ്ക്കുക നിഷ്കാസിതമായ ഓർമ്മയുയിരുകളിലാ ണ്.


ഇനി കുടിയിറക്കപ്പെട്ടവന്റെ യുഗ്മഗാനത്തിൽ ശബ്ദമാകാനും,

പഴകിയ കലണ്ടറുകളിൽ ജീവിതത്തെ ഓർമ്മത്തെറ്റായി അടയാളപ്പെടുത്താനും,

ഉറക്കത്തിന്റെ ഇരുണ്ട അറകളിൽ മൂത്രവും വിയർപ്പും മണക്കുന്ന കുടുസ്സു സ്വപ്നങ്ങൾ കാണാനും,

കെട്ടുപോയ വിളക്കിന്റെ അവസാനത്തെ പുക പോലെ ആഞ്ഞൊന്നു വിറയ്ക്കാനും,

പോലീസുകാരന്റെ പ്രേതമാകാനും
വളരെ എളുപ്പമാണ്.



തൊപ്പിയൂരുന്ന ഓരോ പോലീസുകാരനും സ്വന്തം മരണപത്രം കൂടി വായിക്കുന്നുണ്ട്.

Tuesday, March 8, 2016

വീടുവിട്ടിറങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്.



പകുതി കലർന്ന ചായക്കൂട്ടുകളിൽ തമ്മിലൊട്ടാതെ നിൽക്കുന്ന ചില നിറങ്ങളെ മാറ്റി നടണം.

കണ്ണീരിലിട്ട് വേവിച്ച ചിന്തകൾ പൊതികളാക്കി വേദന കൊണ്ട് സ്വന്തം പേരെഴുതി അലമാരയിൽ രഹസ്യ അറയിൽ പൂട്ടി വെയ്ക്കണം .

തടുത്ത് നിർത്തിയിട്ടും പൊട്ടിപ്പോയ ആദ്യ ജലത്തിന്റെ തുള്ളികൾ ചെറുവിരലോളം പോന്ന ചുവന്ന അടപ്പുള്ള അളുക്കിൽ സൂക്ഷിക്കണം.

കാഴ്ച , കനിവ് എന്നീ വാക്കുകളുടെ അർത്ഥം വരുന്ന കവിതാ ശകലങ്ങൾ ചുവരിൽ കറുത്ത അക്ഷരങ്ങളിൽ കോറി വെയ്ക്കണം .

മുന്നിൽ, മുറ്റത്ത് മുല്ലത്തണലിന് സ്വപ്നം കുടഞ്ഞ് കൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


എന്നിട്ട് ..



അപൂർണതയിൽ..
ബാക്കിയായ ചോദനകളെ ഉപേക്ഷിച്ച് വീടിന് കരളു പറിച്ചൊരുമ്മ കൊടുത്ത് ഇറങ്ങിപ്പോരണം.

ആദ്യ ചുംബനത്തിന്റെ തരിപ്പിൽ വീടങ്ങനെ വിറച്ച് വിറച്ച് നരയ്ക്കണം.