let time decide..

let time decide..

Thursday, October 27, 2016

ഒരു റിട്ടയേർഡ് പോലീസുകാരന്റെ മരണപത്രം വായിക്കുമ്പോൾ.



1.

തിരിഞ്ഞൊന്നു പാളി നോക്കുമ്പോൾ രക്തം തണുപ്പിക്കുന്ന, അസ്ഥികൾ പൂക്കുന്ന കാഴ്ചകളേറെയാണ്.

 ഇല്ലാത്ത കൊമ്പ് പിരിച്ച് മീശയിൽ സ്ഥൈര്യം പുലർത്തി ശരീരത്തിനോട് ഒട്ടിയ കാക്കി നിറം.

മാല മോഷ്ടിച്ചവന്റെ വേഗമളക്കാൻ ഒപ്പമോടി ഒരുമിച്ച് നിന്ന കിതപ്പ്.

ചില വമ്പൻ സ്രാവുകൾ നീന്തിക്കയറുമ്പോൾ തുഴയെറിയരുതെന്നു മനസ്സിലാക്കിയതിനു പച്ച രക്തം ചിതറിച്ച നോട്ടുകളുടെ പോക്കറ്റിലേക്കുള്ള മടക്കം.

ഒളിക്യാമറ, ബലാൽസംഗം,പീഢനം എന്നിവ മഹസ്സർ കഥകളിൽ വ്യഭിചരിക്കുന്നതിന് മുൻപേ ഒറ്റയ്ക്കൊന്നായി പ്രാപിച്ച് നിർവൃതിയിലേക്കുള്ള ആകാശപ്പറക്കൽ.

നിരപരാധികളുടെ കുത്തിന് പിടിച്ച് പിരിച്ചെടുത്ത വീര്യം പതഞ്ഞ് പൊങ്ങുന്ന ലഹരിക്കുതിപ്പുകൾ.

ആത്മഹത്യ ചെയ്തുപേക്ഷിച്ച് പോയ ഉടലുകളിൽ ജീവൻ വന്ന് തുറിച്ചു നോക്കുമെന്ന് ആത്മാർത്ഥമായി പേടിച്ച മിന്നലിരവുകൾ.


സമയ ബോധമില്ലാത്ത തീവണ്ടി അമ്പത്താറ് ചുവന്ന അക്ഷരങ്ങളാക്കി കുടഞ്ഞെറിഞ്ഞ പ്രണയാദ്വൈതങ്ങൾ.



ഒരു പോലീസുകാരനായിരിക്കാൻ അത്ര എളുപ്പമായിരുന്നില്ല.


2.


യൂണിഫോം അഴിച്ച് വെയ്ക്കേണ്ടുന്ന പോലീസുകാരനും കഴുത്തറുത്തു മാറ്റുന്ന അറവുകാളയും കിടന്ന് പിടയ്ക്കുക നിഷ്കാസിതമായ ഓർമ്മയുയിരുകളിലാ ണ്.


ഇനി കുടിയിറക്കപ്പെട്ടവന്റെ യുഗ്മഗാനത്തിൽ ശബ്ദമാകാനും,

പഴകിയ കലണ്ടറുകളിൽ ജീവിതത്തെ ഓർമ്മത്തെറ്റായി അടയാളപ്പെടുത്താനും,

ഉറക്കത്തിന്റെ ഇരുണ്ട അറകളിൽ മൂത്രവും വിയർപ്പും മണക്കുന്ന കുടുസ്സു സ്വപ്നങ്ങൾ കാണാനും,

കെട്ടുപോയ വിളക്കിന്റെ അവസാനത്തെ പുക പോലെ ആഞ്ഞൊന്നു വിറയ്ക്കാനും,

പോലീസുകാരന്റെ പ്രേതമാകാനും
വളരെ എളുപ്പമാണ്.



തൊപ്പിയൂരുന്ന ഓരോ പോലീസുകാരനും സ്വന്തം മരണപത്രം കൂടി വായിക്കുന്നുണ്ട്.

No comments:

Post a Comment