let time decide..

let time decide..

Monday, March 20, 2017

പെൺകൂണുകൾ

നിലാവിൽ തൂവൽ പോലെ സ്വപ്നമാടുന്ന ഒരു പെൺകുട്ടിയെ എനിക്കറിയാം.

കരളും കാഴ്ചയും വെന്ത അവൾക്ക് അടുപ്പിന്റെ കറുപ്പാണ്.

വെളിച്ചം എന്ന ഓർമ്മ പുസ്തകം എവിടെയോ വെച്ചു മറന്നു എന്ന് അവളൊരിക്കലും സങ്കടപ്പെടുന്നത് കേട്ടിട്ടില്ല.


അവളുടെ  ഇടുങ്ങിയ ഇരുട്ട് മുറികൾക്ക് കരിമ്പൻ കുത്തുന്ന മണമെന്ന് ഇടയ്ക്കെപ്പോളോ ജനൽപ്പാളി തുറന്നെത്തി നോക്കുന്ന വെയിൽ പുച്ഛിക്കാറുണ്ട്.

അവളുടെ ശ്വാസം വേട്ടക്കാരന്റെ കൺമുന വെട്ടിമാറുന്ന പ്രതിരോധമെന്നു  ഇരയകന്നു പോയ മൃഗവികാരം പോലെ കാറ്റ് ഈർഷ്യ കൊള്ളാറുണ്ട്.

അവളുടെ കണ്ണിൽ പൊടിയുന്ന ചോര ഉരഗത്തിനെ പോലെ വരൾച്ചയിലേക്ക് നൂണ്ടിഴയാറുണ്ടെന്ന് ഇടയ്ക്കെപ്പോഴോ തൊട്ടുപോകുന്ന മഴ സഹതപിക്കാറുണ്ട്.

സഹനം എന്ന വാക്കിന്റെ എണ്ണപ്പെരുപ്പങ്ങൾക്ക് അധികാരി അവളാണെന്നു വെറുതെയെങ്കിലും ലിപിയില്ലാത്ത ഭാഷയിൽ അവൾ സമാധാനിച്ച് തുടങ്ങുമ്പോളാണ്....

അപ്പോളാണ്...

 മേലാളന്റെ ചിരിയിലില്ലാത്ത ആനന്ദം അവളറിയുന്നു എന്ന് ഞാനറിയുന്നത്.

അപ്പോളാണ് തോൽക്കുന്നതും കീഴടങ്ങുന്നതും പൊട്ടിത്തെറിയുടെ വിത്തുകളാണെന്നു ഞാൻ പേടിക്കുന്നത്.

അപ്പോളാണ് ഇരുട്ടിലും വിളയുന്ന ജീവന്റെ പെൺ കൂണുകൾ ആണിന്റെ വറചട്ടിയിലിട്ട് പൊരിക്കാൻ എന്റെ നാവ് ഉമിനീരിറക്കുന്നത്.